In deep thoughts...

In deep thoughts...
In deep thoughts...

Wednesday, November 3, 2010

സമാധാനം എപ്പോഴും നമ്മോടു കൂടെ...

5 ആം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അഞ്ചാം ക്ലാസ്സിലാണ് ഞങ്ങള്‍ ഹിന്ദി പഠിച്ചു തുടങ്ങുന്നത്. ഹിന്ദി ടീച്ചര്‍ ഒരു പേടി സ്വപ്നം ആയിരുന്നു. 100 തവണ ഇമ്പോസിഷന്‍ എഴുതലാണ് മിനിമം ശിക്ഷ. എന്നും ചോദ്യം ചോദിക്കും പറഞ്ഞില്ലെങ്കില്‍ ഉത്തരം നൂറു തവണ എഴുതണം. ആ ദിവസം വേറെ ഹോം വര്‍ക്കൊന്നും കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ശിഷ്ടം ക്ലാസ്സില്‍ ഇരുന്നിരുന്നത്.

അന്ന് എനിക്ക് ഇമ്പോസിഷന്‍ കിട്ടിയ ദിവസമാണ്.  രാവിലെ എട്ടു മണി ആയിട്ടും എന്റെ എഴുത്ത് കഴിഞ്ഞിട്ടില്ല. പത്തു മണിക്ക് സ്കൂളില്‍ എത്തിയിട്ടില്ലെങ്കില്‍ ഹെഡ് മാഷിന്റെ കയ്യില്‍ നിന്നും ചൂരല്‍ കഷായം ഉറപ്പാണ്. എന്റെ എഴുത്തിനു സ്പീഡ് കൂട്ടി. അവസാനമാകുമ്പോഴേക്കും ദൈവം തമ്പുരാന് പോലും വായിക്കാന്‍ പറ്റാത്ത തരത്തിലായി എന്റെ എഴുത്ത്. ഇമ്പോസിഷന്‍ എഴുത്ത് കഴിഞ്ഞപ്പോള്‍ സമയം ഒമ്പതര മണി.  കുളി തേവാരങ്ങള്‍ ഒന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് എല്ലാം വളരെ കണക്കാക്കിയിട്ടെ മുന്നോട്ടു നീങ്ങി ഉള്ളു. കുളി, തേവാരം, ഭക്ഷണം എന്നിവക്കെല്ലാം ചേര്‍ത്ത് പത്തു മിനുട്ട് സമയം. ശേഷം സര്‍വ്വ ശക്തിയുമെടുത്തു ഓടിയാല്‍ ഹെഡ് മാഷ്‌ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്കൂള്‍ ഗേറ്റ് കടക്കാം. സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഹെഡ് മാഷ്‌ അകലെ നിന്നും ചൂരലുമായി വരുന്നത് കണ്ടു. ഡാ ഡാ എന്ന മാഷിന്റെ വിളിയെ വകവയ്ക്കാതെ നേരെ ക്ലാസ്സിലേക്ക് ഓടി. ഭാഗ്യം മാഷ്ക്ക് ആളിനെ മനസ്സിലായില്ല. നാലാമത്തേ പിരീഡ് ആണ് ഹിന്ദി. ഇമ്പോസിഷന്‍ മുഴുവന്‍ എഴുതിയുട്ടുണ്ടല്ലോ എന്ന് മാത്രമാണ് എന്റെ സമാധാനം. അവസാനം ആ സമയം സമാഗതമായി. ഹിന്ദി ടീച്ചര്‍ ക്ലാസിലേക്ക് വന്നു. ബാഗ്‌ തുറന്നു ഇമ്പോസിഷന്‍ എഴുതിയ പുസ്തകം നോക്കിയപ്പോള്‍ ആണ് ശരിക്കും വിയര്‍ത്തു പോയത്. പുസ്തകം എടുക്കാന്‍ മറന്നിരിക്കുന്നു. ടീച്ചര്‍ ഓരോരുത്തരുടെ ബുക്കുകള്‍ ആയി നോക്കി നോക്കി വന്നു. എനിക്ക് മുന്നിലെ ബെഞ്ചില്‍ എത്തിയപ്പോള്‍ ആണ് പെട്ടെന്ന് ആ ശുഭ വാര്‍ത്തയുമായി ഞങ്ങളുടെ പ്യൂണ്‍ വാസുവേട്ടന്‍ വന്നത്. ജില്ലയില്‍ എവിടെയോ ഒരു സ്കൂള്‍ അധ്യാപകനെ നാട്ടുകാര്‍ തടഞ്ഞു വച്ചത്രേ..മിന്നല്‍ പണിമുടക്ക്‌...മനസ്സില്‍ വന്ന സന്തോഷം കുറച്ചൊന്നുമല്ല...

Wednesday, October 20, 2010

അയ്യോ മറന്നു....

കല്യാണകൃഷ്ണ അയ്യരുടെ മകളുടെ കല്യാണം. മുവ്വായിരം പേര്‍ക്കുള്ള സദ്യ. സദ്യ കേമാമാകണമെന്നു അയ്യര്‍ക്ക് വളരെ നിര്‍ബന്ധമായിരുന്നു. അതിനാല്‍ ദേശത്തെ ഏറ്റവും പ്രസിദ്ധനായ പാചക വിദഗ്ദ്ധനായ പാചക ശിരോമണി കിചാമാണിയെ തന്നെ പാചകം ഏല്പിച്ചു. കിച്ചാമണിയുടെ ഏറ്റവും പ്രധാനപെട്ട വിഭവമായ വെള്ളരിക്ക പച്ചടി കഴിച്ച് മഹാരാജാവ് നേരിട്ട് കൊടുത്തതാണ് പാചക ശിരോമണി പട്ടം.
വെള്ളരിക്ക നനുന്നനെ അരിയാനായി അതില്‍ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പേരെ പ്രത്യേകം വരുത്തിയിരുന്നു. തലേ ദിവസം ഇവര്‍ ഇരുന്നു വെള്ളരിക്ക നുറുക്കുന്നത് കാണാന്‍ തന്നെ എന്തൊരു ചന്തം. ഒരേ വലുപ്പത്തില്‍ ഒരേ വേഗതയില്‍. സുന്ദരം അതി സുന്ദരം. കരുതിയ പോലെ തന്നെ സദ്യ പൊടി പൊടിച്ചു. കല്യാണം പങ്കു കൊള്ളാന്‍ വന്ന ആരും തന്നെ പച്ചടിയുടെ സ്വാദിനെ കുറിച്ച് പറയാതിരുന്നില്ല. കിച്ചാമണിയും കൂട്ടരും പാത്രങ്ങളും മറ്റും അടുക്കി വച്ച് പോകാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ്‌ മൂലയ്ക്ക് ഒരു പാത്രം ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പാത്രത്തില്‍ നോക്കിയപ്പോള്‍ കിച്ചാമണിയുടെ കണ്ണ് മഞ്ഞളിച്ചു പോയി. നുറുക്കിയ വെള്ളരിക്ക മുഴുവന്‍ അങ്ങനെ ഇരിക്കുന്നു. കിച്ചാമണി അറിയാതെ പറഞ്ഞു പോയി..അയ്യോ മറന്നു....

Tuesday, September 14, 2010

അനുഭൂതി....

ഒരു ഇളം കാറ്റടിക്കുന്നു. കലുങ്കിഷമായ മനസിനെ കുറച്ചൊന്നു ശാന്തമാക്കി അത് കടന്നു പോയി. എവിടെ നിന്നെന്നറിയാതെ ഒഴുകികൊണ്ടിരിക്കുന്ന ഒരു അരുവിയുടെ ശബ്ദം ചെവിയെ തഴുകി കൊണ്ടിരുന്നു. ഒരു വലിയ താഴ്വര. പരന്നു കിടക്കുന്ന ഒരു സുന്ദരമായ താഴ്വര. ഇവിടെ ഒറ്റയ്ക്ക്. പൂക്കളും പുല്ക്കളും തഴുകി കൊണ്ടിരുന്നു. ആകാശം അതിനെ മുട്ടി നില്‍ക്കുന്നു. മനസ്സ് നിറയെ ഈ സുന്ദര ദൃശ്യത്തില്‍ ലയിച്ചു. ഈ താഴ്വരയിലെ പ്രകാശം ഞാന്‍ തന്നെ ആണോ എന്ന തോന്നല്‍. മനസ്സില്‍ വേറേ ഒന്നിനും ഇപ്പോള്‍ സ്ഥാനം ഇല്ല..കൈകള്‍, കാലുകള്‍, ചെവി, എന്നുവേണ്ട ശരീരത്തിന്റെ എല്ലാ ഭാഗവും മനസ്സും ഒന്നേ ചേരുന്ന ഈ അവസ്ഥ..ഒരു പരമാനന്ദ സുഖം തന്നെ..ഉണര്‍ന്നപ്പോള്‍ കേട്ടത് ഇതാണ്.."ആകാശ വാണി തൃശൂര്‍..കര്‍ണ്ണാടക സംഗീത അരങ്ങില്‍ ഇത് വരെ കേട്ടത് ശ്രീ എം ഡി രാമനാഥന്‍ പാടിയ കൃതികള്‍ ........."

Thursday, September 9, 2010

സുഖ മരണം..

ഇവിടെ ഞാന്‍ ഒരു കൊതുകാണ്...  ചെന്നൈ പട്ടണത്തിന്റെ ഒരു അറ്റത്തുള്ള മടിപാക്കം എന്നാ സുന്ദര സുരഭിലമായ സ്ഥലത്താണ് എനിക്ക് ഡ്യൂട്ടി. വീതി കുറഞ്ഞ റോഡ്‌,  രണ്ടു വശത്തും ഒഴുക്ക് കുറഞ്ഞ തോടുകള്‍,  റോഡ്‌ വക്കില്‍ വച്ചിട്ടുള്ള വലിയ കൂടകള്‍ എന്നിവ എനിക്ക് ജോലി ചെയ്യാനുള്ള ഒരു നല്ല അന്തരീക്ഷം പ്രദാനം ചെയ്തു. ആ കൂടകളില്‍ ഏറ്റവും വലിയതും ഏറ്റവും സുഗന്തം വരുന്നതുമായ ഒന്നിനെ ഒന്ന് രണ്ടു വട്ടം വലം വച്ച്. രാവിലെ തന്നെ ഒന്ന് ഉഷാര്‍ ആകാന്‍ ഇത് വളരെ നല്ലതാണെന്ന് കാരണവര്‍ പറഞ്ഞു തന്നിട്ടുണ്ട്.  അവിടെ നിന്നും പരമാവധി ചോര ശേഖരിച്ചു വേണം ഇവിടെ നിന്നും മടങ്ങാന്‍. പ്രദീക്ഷക്ക് മങ്ങലെല്‍ക്കാന്‍ ഒരു സാധ്യതയും ഇല്ലാതെ എനിക്ക് തലങ്ങും വിലങ്ങും ആളുകളെ കിട്ടി. പലരും അടിക്കാന്‍ ശ്രമിച്ചെങ്കിലും അവിടുന്ന് നിന്നൊക്കെ സമര്‍ത്ഥമായി ഞാന്‍ രക്ഷപെട്ടു. ഒന്ന് കഴിഞ്ഞു ഒന്ന് എന്ന ക്രമത്തില്‍ എല്ലാവരില്‍ നിന്നും പരമാവധി ചോര ശേഖരിച്ചു ഞാന്‍ മുന്നേറി കൊണ്ടിരുന്നു. അതിനിടയില്‍ എങ്ങിനെയോ ഒരു ചെറിയ കെട്ടിടത്തില്‍ ഞാന്‍ കയറി പറ്റി. അധിക സമയവും വൈദ്യുതി ഇല്ലാത്തതിനാലാകാം ആ കെട്ടിടത്തില്‍ പറക്കാന്‍ ഒട്ടും പ്രയാസം തോന്നിയില്ല. താഴത്തെ നിലയില്‍ തന്നെ ധാരാളം ചോരയുള്ള രണ്ടു മാന്ന്യ ദേഹങ്ങള്‍. ഒട്ടും വൈകിച്ചില്ല. എല്ലാ കഴിവുകളും ഉപയോഗിച്ച് കുടി ആരംഭിച്ചു. തലക്കൊക്കേ ഒരു കനം അനുഭവപെട്ടു തുടങ്ങി. ഒരു തരം പരമാനന്ദ സുഖം. പെട്ടെന്ന് ഒരു തരിപ്പ് ദേഹത്തെ പിടികൂടിയിരിക്കുന്നു. എന്താണെന്ന് മനസ്സിലാകുന്നതിനു മുന്‍പേ അത് സംഭവിച്ചിരുന്നു. എന്റെ മരണം..ഒരു സുഖ മരണം..

Wednesday, September 8, 2010

സെഞ്ച്വറി കടന്ന കോരി...

അന്നാണ് ഞാന്‍ കൊരിയെ ആദ്യമായി കാണുന്നത്..അമ്മാത്തെ(അമ്മയുടെ വീട്) വടക്കെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ ഒരു വടിയും കുത്തി നില്‍ക്കുകയായിരുന്നു..കണ്ടാല്‍ ഒരു 70 നും 80 നും ഇടയ്ക്കു വരും പ്രായം എന്ന് തോന്നും..  അമ്മ കൊരിയെ പരിചയ പെടുത്തി.. ഇടക്കൊക്കെ അമ്മാത്തക്ക് വരുമത്രേ..വന്നാല്‍ ഊണ് കഴിച്ചേ പോകൂ..ഒരു വലിയ കുന്നു ഊണ് കഴിക്കും..ആ ശാപ്പാട് കണ്ടാല്‍ തന്നെ വയറു നിറഞ്ഞ മാതിരി ആണ്..അന്നേ കൊരിക്ക് 100  നു അടുത്ത് പ്രായം കാണും..നൂറായി എന്നും ഇല്ല എന്നും ഉള്ള രണ്ടു വാദം നിലനില്‍ക്കുന്നുണ്ട്. അമ്മത് വന്നാല്‍ മുത്തശനോടാണ് കൂട്ട്. ഒരു മൂന്നു തലമുറയുടെ വിശേഷങ്ങള്‍ പറയാനുണ്ടാകും എപ്പോഴും.. പിന്നീട് ഒരു പത്തു പതിനഞ്ചു കൊല്ലം കൂടി ഞാന്‍ കൊരിയെ കണ്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ കോരി സെഞ്ച്വറി കടന്നു എന്ന് ഉറപ്പാക്കാം....

Monday, August 23, 2010

ഓര്‍മ്മയുടെ ഇടവഴികളിലൂടെ

തൃശൂര്‍ ജില്ലയുടെ ഒരറ്റത്തുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് മായന്നൂര്‍. ഒറ്റപ്പാലത്ത് നിന്നും ഭാരത പുഴ കടന്ന്‍ ഇവിടെ എത്തി ചേരാം. ഗ്രാമത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും കൃഷിക്കാരാണ്. ഇപ്പോളും അവിടെ എത്തിയാല്‍ വെള്ളം തേക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. ആധുനികതയുടെ കറ തട്ടാത്ത ഈ ഗ്രാമത്തിലാണ് തൃശൂര്‍ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയം. ഞാന്‍ പഠിച്ചത് ഇവിടെ ആണ്. ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള സംഭവ ബഹുലമായ ഏഴു വര്‍ഷം. പരീക്ഷ എഴുതി അതില്‍ വിജയിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷത്തിലും കൂടുതല്‍ സങ്കടമായിരുന്നു. ഇല്ലവും, ബ്രഹ്മക്കുളവും(എന്റെ ജന്മ്മസ്ഥലം) അപ്പു മാഷിന്റെ സ്കൂളും(അഞ്ചു വരെ പഠിച്ചത് ഇവിടെ ആണ്) എല്ലാം വിട്ടു വേറൊരു സ്ഥലത്തേക്ക് മാറുന്നതിന്റെ സങ്കടം. ആദ്യ തവണ നവോദയയില്‍ പോയപോഴേ മേല്‍ പറഞ്ഞ സങ്കടങ്ങളെല്ലാം മാറി. മാറ്റി എന്ന് പറയുന്നതാകും ശരി. പ്രിന്‍സിപ്പല്‍ സാറിന്റെയും മറ്റു ടീച്ചര്‍ മാരുടെയും സ്നേഹവും വാത്സല്ല്യവും കലര്‍ന്ന പെരുമാറ്റം അവിടെ വന്ന ഒട്ടു മിക്ക കുട്ടികളുടെയും മനസ്സ് കീഴടക്കിയിട്ടുണ്ടാവണം. അന്ന് സ്കൂളിന്റെ ശരിക്കുള്ള കെട്ടിടങ്ങള്‍ പണി കഴിഞ്ഞിട്ടില്ലതതിനാല്‍ ഒരു മൂന്നു കിലോമീറ്റര്‍ മാറി ഗാന്ധി ആശ്രമാതിലായിരുന്നു ഞങ്ങളുടെ താമസവും പഠിപ്പും എല്ലാം. ഗാന്ധിജിയുടെ പാദ സ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ സ്ഥലം. മൂന്നു കെട്ടിടങ്ങളിലായി 240 ഓളം കുട്ടികള്‍. മാവ്, നെല്ലി, പ്ലാവ് എന്നീ മരങ്ങളെ കൊണ്ട് സമൃദ്ധമാണ് ഇവിടം. പലപ്പോഴും ക്ലാസുകള്‍ മര ചുവട്ടില്‍ ആയിരിക്കും. ഇടയ്ക്കിടയ്ക്ക് വീഴുന്ന നെല്ലിക്ക എടുക്കാന്‍ ക്ലാസ്സില്‍ നിന്നും ഓടിയതിനു പലപോഴായി ടീച്ചേര്‍സിന്റെ കയ്യില്‍ നിന്നും അടി മേടിച്ചിട്ടുണ്ട്.  രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കണം. 6 മണി വരെ വ്യായാമത്തിനുള്ള സമയമാണ്. പലപ്പോഴും ഭാരത പുഴ ആയിരുന്നു ഞങ്ങളുടെ മൈദാനം. വെള്ളം കുറഞ്ഞ കാലത്ത് രാവിലെയും വൈകുന്നേരവും അവിടെ ആണ് ഞങ്ങളുടെ കളി. വ്യായാമം കഴിഞ്ഞേ ക്ലാസ് തുടങ്ങൂ. ക്ലാസ്സ് കഴിഞ്ഞാല്‍ കളിക്കാനുള്ള സമയം, സ്വയം പഠനത്തിനുള്ള സമയം എന്നിങ്ങനെ പോകുന്നു ദിനചര്ര്യ. പലപ്പോഴും ഈ ചിട്ടയായ ജീവിതത്തെ ശപിചിട്ടുന്ടെങ്കിലും ഇന്ന് എന്നില്‍ എന്തെങ്കിലും ഗുണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അതിന്റെ അടിത്തറ ഇവിടെ ആണ്.

അനില്‍ സര്‍ ആദ്യമായി സ്കൂളിലേക്ക് വന്നത് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. ഞങ്ങളുടെ ക്ലാസ്സ്‌ അന്ന് നെല്ലി മരത്തിന്റെ ചുവട്ടില്‍ ആയിരുന്നു. അസ്സെംബ്ലിയില്‍ പുതിയ മലയാളം സാറിനെ പരിചയ പെടുത്തിയിരുന്നു. മൂന്നാമത്തെ പീരീഡ്‌ ആയിരുന്നു മലയാളം. അന്ന് അനില്‍ സര്‍ എടുത്ത ആദ്യത്തെ കവിത ഇപ്പോഴും മനസ്സില്‍ നിറയുന്നു.."ഒരു വട്ടം കൂടിയാ  പഴയ വിദ്യാലയ തിരുമുറ്റത്ത്‌ എത്തുവാന്‍ മോഹം" 


ഓര്‍മ്മകളുടെ ഇടവഴിയിലൂടേ ഉള്ള ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല......

Sunday, August 22, 2010

Ellavarkkum Onaasamsakal...

കണ്ണ് നിറയെ ആഘോഷ കാഴ്ചകളും, 
കയ്യ് നിറയെ സമ്മാനങ്ങളും,
വയറു നിറയെ രുചിയേറിയ വിഭവങ്ങളും,
മനസ്സ് നിറയെ കുളിരേകുന്ന ഓര്‍മ്മകളോടും കൂടിയ ഒരു നല്ല ഓണക്കാലം  
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസിക്കുന്നു...
- KriSan

Tuesday, August 17, 2010

1990 ഒരു Horror story(മറുവശം)

ഇരുട്ട്:     നിലാവ് ഒട്ടും ഉണ്ടായിരുന്നില്ല..അന്ന് അമാവാസി ആയിരുന്നു..ആ പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.

ചിലങ്ക: ചിലങ്കയുടെ പോലെ ശബ്ദമുണ്ടാക്കുന്ന ഒരു കിളി ഉണ്ട്..അതാണ്‌..

പാട്ട്: അകലെ അമ്പലത്തിലെ പൂരമാണ്‌...കേട്ടത് നാടക ഗാനമാണ്.

സൈക്കിള്‍ ഇന്റെ വേഗത: രാവിലെ നോക്കിയപ്പോ അത് പഞ്ചര്‍ ആയിരുന്നു.

വെള്ള രൂപം: ആ വഴിക്കുള്ള സുഹൃത്തിന്റെ അച്ഛന്റെ മുണ്ട് ഇന്നലെ ഉണക്കാന്‍ ഇട്ടിരുന്നത്രേ..നല്ല കാട്ടുണ്ടായിരുന്നു..

1990 ഒരു horror story

1990 ആം ആണ്ട്..നാട്ടില്‍ യക്ഷി, മറുത, പോത്തിന്‍ കാല്, ആട്ടിന്‍ തല, ഒടിയന്‍, എന്നീ ഭീകരന്‍ മാരുടെ ശല്യം പെരുകിയ കാലം. നാട്ടില്‍ എല്ലാ വീട്ടിലും ശരാശരി ഒരാളെങ്കിലും ഈ മേല്‍ പറഞ്ഞ ആരെങ്കിലുമായി അടുത്തിടപഴകിയിട്ടുണ്ടാകും. 
ഇതേ കൊല്ലമാണ് എനിക്ക് എന്റെ ആദ്യത്തെ വാഹനം സ്വന്തമായത്. ഒരു കൊച്ചു BSA SLR . സ്വന്തമായി ഒരു വാഹനം കിട്ടിയതിന്റെ സന്തോഷത്തില്‍ രാത്രിയോ പകലോ എന്നൊന്നും നോക്കാതെ ചുറ്റി അടിക്കും. ഒറ്റയ്ക്ക് സിനിമയ്ക്കു പോകലാണ് മറ്റൊരു നേരം പോക്ക്. അന്ന് second show കഴിഞ്ഞു തിരിച്ചു എളുപ്പ വഴി പോകാന്‍ തീരുമാനിച്ചു. സൈക്കിള്‍ ഇല്‍ ഹെഡ് ലൈറ്റ് ഇല്ല. ഒട്ടും നിലാവില്ലാത്ത രാത്രി ആയിരുന്നു. എങ്ങും കട്ടപിടിച്ച ഇരുട്ട്. ഇടവഴികള്‍ പിന്നിട്ടു പോകും തോറും ഇരരുറ്റിന്റെ കട്ടി കൂടുന്നത് പോലെ. പിന്നില്‍ നിന്നും ഒരു ചിലങ്കയുടെയ് ശബ്ദം. അകലെ നിന്നും ഒരു പാട്ട് കേള്‍ക്കുന്നുണ്ടോ? ഉണ്ട് ചെറുതായി ഒരു പാട്ട് കേള്‍ക്കുന്നു. സൈക്കിള്‍ ഇന്റെ വേഗത  കൂട്ടാന്‍ പരമാവധി ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും വേഗത കൂടുന്നില്ല. പെടലിനെ എന്തോ പിന്നോട്ട് വലിക്കുന്നത് പോലെ. പെട്ടെന്ന് റോഡ്‌ അരികില്‍ ഒരു വെള്ള രൂപം. അതിനെ കടന്നു പോയപ്പോള്‍ പിന്നാലെ അത് വരുന്നു. സര്‍വ്വ ശക്തിയും ഉപയോഗിച്ച് സൈക്കിള്‍ ചവുട്ടി. പിന്നിലെ രൂപം വിടുന്നില്ല. ഒടുവില്‍ എപ്പോഴാണ് അത് എന്റെ പിന്നില്‍ നിന്നും മാഞ്ഞതെന്നു അറിയില്ല. ഇല്ലത്തു വന്നു കിടന്നപോഴും ആ വെള്ള രൂപം എന്നെ പിന്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു...എന്നും ഓര്‍ക്കുന്ന ഭയ പാടുകലോടേ....

Friday, August 13, 2010

ഓണത്തിന്റെ ഇടയിലാ......

ഇന്ന് ഓണമാണ്...രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഉപ്പേരി വറക്കുന്ന  ശബ്ദം വാസന എന്നിവ മൂക്കിനേയും ചെവിയേയും കടന്നു വായില്‍ ഒരു പ്രളയം സൃഷ്ട്ടിച്ചു. അമ്മയും സന്ധ്യയും അടുക്കളയില്‍ സദ്യ ഒരുക്കുന്നതിന്റെ തിരക്കാണെന്ന് മനസ്സിലായി. വായില്‍ വന്ന പ്രളയം നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു നല്ല ഉറക്കം നഷട്ടപെടുത്തി കിടക്കയില്‍ നിന്നും പൊങ്ങി. ഒരു നല്ല ഓണ സദ്യ സ്വപ്നം കണ്ടായിരുന്നു ഉറക്കം. ചെന്നൈയില്‍ ഇത് ഞങ്ങളുടെ രണ്ടാമത്തെ ഓണമാണ്. നാട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ സങ്കടം കൂടി സദ്യ ഉണ്ട് തീര്‍കണം..ഇടയ്ക്കു ഞാന്‍ അടുക്കളയില്‍ ഒന്ന് പോയി നോക്കി.. ഒരുവിധം എല്ലാ വിഭവങ്ങളും ഒരുങ്ങി കഴിഞ്ഞു..കാളന്‍, ഓലന്‍, എലിശ്ശേരി, അവിയല്‍, വെളുത്ത കറി, പുളീന്ജി, എന്നിവ എല്ലാം. ഞങ്ങള്‍ ഓണത്തിന് സ്വതേ സാമ്പാര്‍ വയ്ക്കാറില്ല...എലിശ്ശേരിയും അവിയലും കാളനും ആണ് ഇഷ്ട വിഭവങ്ങള്‍. ഊണ് കഴിക്കാന്‍ ധിറുതി ആയി..ഇടയ്ക്കു ഇടയ്ക്കു ആയില്ലേ എന്ന് ചോദിച്ചു കൊണ്ടിരുന്നു..അവസാനം ആ സമയം സമാഗതമായി..ഊണ് കഴിക്കാന്‍ ഇരുന്നു ആദ്യത്തെ ഉരുള വായില്‍ വക്കാന്‍ പോകുമ്പോളാണ് ശല്യം ശബ്ദിച്ചത്. മനസ്സ് വെറുതേ പറഞ്ഞു പോയി....ഓണത്തിന്റെ ഇടയിലാ..........

Tuesday, August 3, 2010

inganeyum oru divasam

ആആആആ....ശല്ല്യം ഒന്ന് നന്നായി ഉറങ്ങാനും സമ്മതിക്കില്ല..ഇന്നലെ ഷിഫ്റ്റ്‌ കഴിഞ്ഞു എത്തിയപ്പോള്‍ രാത്രി 12 മണി ആയി. രാവിലെ പേപ്പര്‍ കാരനോട് വന്ന ദേഷ്യം കുറച്ചൊന്നുമല്ല. ബെല്‍ അടിക്കണ്ട എന്ന് എത്ര പറഞ്ഞാലും അടിക്കും. മനസ്സില്ല മനസ്സോടെ കിടക്കയില്‍ നിന്നും എഴുന്നെട്ടപോഴേ സമയം ഏറെയായിരുന്നു. കിടക്കയില്‍ കിടന്നു തന്നെ ചായക്കായി വിളിച്ചു കൂവി..ആറു വിളി കേക്കാന്‍. സന്ധ്യ(എന്റെ പത്നി) നാട്ടില്‍ പോയിരിക്കുകയാണ്. എന്ത് ചെയ്യാന്‍ ചായ ഞാന്‍ തന്നെ ഉണ്ടാക്കണം. വെള്ളം വച്ച് ചായ പൊടി ഇട്ടു തിളപ്പിച്ച്‌ ഫ്രിഡ്ജില്‍ വച്ച പാല്‍ എടുത്തു ഒഴിച്ചപോളേ മനസ്സിലായുള്ളൂ അത് പിരിഞ്ഞിരിക്കുന്നു എന്ന്..ശ്ശ്ശോ തുടക്കം തന്നെ പ്രശ്ന്നമാണല്ലോ..ഒരു കട്ടന്‍ ചായയും കുടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ക്കായി ബാത്ത് റൂമില്‍ കയറുന്നതിനു മുന്‍പേ വെള്ളത്തിന്റെ സ്ഥിതി പരിശോധിക്കാന്‍ തോന്നി...ഭാഗ്യം...വെള്ളം വരാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു.  സമയം വൈകുന്നു. ഓഫീസില്‍ പിടിപതു പണി ഉണ്ട്. ഒരു വിധം കുളിച്ചു എന്ന് വരുത്തി ബൈക്ക് എടുത്തപ്പോഴാണ് മനസ്സിലായത്‌ ബൈക്ക് പഞ്ചര്‍ ആണെന്ന്...ദിവസ്സം കട്ടപൊക ആകാന്‍ വേറേ ഒന്നും വേണ്ട. ദിവസത്തെ പഴിചാരി ഓഫീസില്‍ എതിയപോഴേ നേരം കുറേ വൈകി. ഓഫീസ് കാവല്‍ കാരന്‍ ആദ്യമായി എന്നെ കാണുന്നപോലെ എന്നെ നോക്കുന്നു.എന്നില്‍ എന്തെങ്കിലും പ്രശനമുണ്ടോ?? വീണ്ടും വീണ്ടും ഇല്ലെന്നു ഉറപ്പു വരുത്തി ഉള്ളിലേക്ക് കടന്നു. ഓഫീസില്‍ ആരെയും കാണുന്നില്ല. എന്ത് പറ്റി? കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ഡേറ്റ് ബാര്‍ പരിശോധിച്ചപോഴാണ് ഓര്‍മ്മ വന്നത്...ഇന്ന് ശനി ആഴ്ച(holiday) ആണെന്ന്..തിരിച്ചു പോകുമ്പോള്‍ മനസ്സ് നിറയെ എന്റെ മണ്ടന്‍ പരിഭ്രമം ഓര്‍ത്തു ചിരിച്ചു കൊണ്ടിരുന്നു..

Sunday, August 1, 2010

enthezhuthanam

എന്നോ ഉണ്ടാക്കിയ ബ്ലോഗ്‌ ആണ്....എന്തെഴുതി എല്ലാവരെയും ബോര്‍ അടിപ്പിക്ക്ക്കാന്‍ പറ്റും എന്ന ചിന്തയില്‍ നിന്നും വന്ന വിചാര വികാരങ്ങലാകട്ടെ ആദ്യം...

കന്ബമുള്ള വിഷയങ്ങള്‍ ഓരോന്നായി മനസ്സില്‍ വന്നു പക്ഷേ ഒന്നിനെ കുറിച്ചും ആധികാരികമായി പറയാനുള്ള അറിവില്ല. സംഗീതം, സിനിമ, ഫുട്ബാള്‍, ടെക്നോളജി, യാത്ര, പുസ്തകങ്ങള്‍, എന്നിങ്ങനെ എല്ലാ വിഷയങ്ങളും മനസ്സിലൂടെയ് കടന്നു പോയി.  ഒരു തുടക്ക കാരന്റെ മനസ്സായിരിക്കാം കാരണം. ഒന്നിലും മനസ്സ് നിന്നില്ല. അതിനാല്‍ ഒരു വിഷയം കിട്ടുന്ന വരേയ്ക്കും ഈഇ പ്രാന്ത് ഇങ്ങനെ ഇരിക്കട്ടേ...