രാത്രി 12 മണി ആയിക്കാണും. ബാഗ്ലൂർ ദൊഡ്ഡതൊഗൂർ ബെട്ടദാസന പുര റോഡിൽ നടക്കുന്ന അന്താരാഷ്ട്ര ശ്വാന മഹാസമ്മേളനത്തിന്റെ ആവേശം എന്നിലേക്ക് പകർന്ന് നൽകി ഏതോ ഒരു ശ്വാന ശ്രേഷ്ഠൻ ഉച്ചത്തിൽ കത്തികയറി. എന്തായിരിക്കാം ഇത്ര കലുങ്കുഷിതമായ ചർച്ച?
അന്താരാഷ്ട്ര തലത്തിൽ മാംസാഹാരത്തിന്റെ വിലയിലെ വ്യതിയാനം തങ്ങളെ എങ്ങനെ ബാധിക്കും എന്നാണോ? ആവാൻ തരമില്ല. പണ്ട് ശ്വാന പ്രവീണൻ ഡോബറോത്തമൻ നാടെങ്ങും ചുറ്റി കറങ്ങി എന്തു കിട്ടിയാലും ഭക്ഷിക്കാനുള്ള സൗകര്യം അവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്.
ഇടത്, വലത് , നടു അങ്ങനെ അങ്ങനെ നീളുന്ന കക്ഷി തിരിഞ്ഞുള്ള രാഷ്ട്രീയ വാഗ്വാദമാകുമോ? ആവാൻ തരമില്ല. കാരണം ഏത് കക്ഷി ഭരിച്ചാലും തനിക്കവകാശപെട്ടത് താൻ തന്നെ നേടണം എന്ന വിവേക ബുദ്ധി അവർക്ക് കനിഞ്ഞ് നൽകിയിട്ടുണ്ട്.
സാത്വികരും നാസ്തികരും അവരിലെ തന്നെ പലവിഭാഗങ്ങളും താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ പല തരത്തിൽ ഒച്ചപാടുണ്ടാക്കുകയാണോ? ഏയ് അതൊന്നുമല്ല നിശ്ചം.
പിന്നെ ഇത്ര കണ്ട് ഉച്ചത്തിലും ശക്തിയിലുമുള്ള ചർച്ചയുടെ കാരണമെന്ത്?
കുഴിയേതാ റോഡേതാ എന്നറിയാത്ത നിലാദ്രി റോഡിലൂടെ ദിവസേന പരക്കം പായുന്ന അനേകലക്ഷം മനുഷ്യരെ കുറിച്ചായിരിക്കാനേ സാധ്യത ഉള്ളൂ. ഈ കുഴിയെല്ലാം താണ്ടി എത്തുന്ന ഇരുചക്ര വാഹന പ്രേമികളുടെ അമിത വാഹന പ്രേമത്തിന് കൂച്ചുവിലങ്ങിടാൻ നമ്മൾ എന്തു ചെയ്യണം എന്നും ആകാം. അർദ്ധരാത്രി കഴിഞ്ഞ് പ്രേമിച്ചും സല്ലപിച്ചും വരുന്ന കാമുകീ കാമുകൻ മാരുടെ മുന്നിൽ എങ്ങനെ സദാചാര പോലീസ് ചമയാം എന്നും ആകാൻ വഴിയുണ്ട്.
ചിന്തകളുടെ അറ്റം ഈ ഘട്ടം എത്തിയപ്പോേളേക്കും ഉറക്കം എപ്പോളോ എ ന്നെ കീഴ്പെടുത്തിയിരുന്നു.
അപ്പോഴും ശ്വാന ശ്രേഷ്ഠൻമാർ ഘോര ഘോരം തങ്ങളുടെ ആക്രോശങ്ങൾ തൊടുത്തു വിട്ടു കൊണ്ടേയിരുന്നു. എല്ലാം നല്ലതിന്. ശുഭം!!

No comments:
Post a Comment