In deep thoughts...

In deep thoughts...
In deep thoughts...

Saturday, November 4, 2017

ചിത്രം തിരഞ്ഞ് രാജസ്ഥാനിൽ

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ പണ്ട് ഗോപിനാഥൻ സർ ബോർഡിൻ മേൽ വരച്ച രാജസ്ഥാനിന്റെ ചിത്രമായിരുന്നു മനസിൽ.  റോഡിന്റെ ഇരുവശവുമുള്ള കരിമ്പിൻ തോട്ടങ്ങൾ, ബന്നാസ് നദിക്കരയിലുള്ള മാതാജിയുടെ അമ്പലം, അഞ്ചാറു കുടങ്ങൾ തലയിൽ മീതേക്ക് മീതേ വച്ച് പോകുന്ന സ്ത്രീകൾ അങ്ങനെ അങ്ങനെ.


നവോദയയിൽ നിന്ന് ഒമ്പതാം ക്ലാസിൽ അന്ന്യ സംസ്ഥാനത്തു പോയി പഠിക്കാൻ തെരഞ്ഞെടുത്ത പത്ത് കുട്ടികളിൽ ഒരാൾ ആയിരുന്നു ഞാൻ. ഇതിൽ പലരും ആദ്യമായി തീവണ്ടിയിൽ കയറുന്നവരായിരുന്നു. വീടും നാടും വിട്ട് പോകുന്നതിന്റെ വിഷമം പുതിയ ലോകം കാണാം എന്നുള്ള ആകാംക്ഷക്ക് വഴിമാറി. നവോദയ മതിൽകെട്ടിന്റെ പുറത്തു കടന്നതിന്റെ ഒരാശ്വാസവും ഞങ്ങളിൽ എല്ലാവരിലും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. ഞങ്ങളാകുന്ന പത്ത് കുട്ടികളെ സുരക്ഷിതമായി രാജസ്ഥാനിലെ ഛാൻ ഗ്രാമത്തിലുള്ള നവോദയ വിദ്യാലയത്തിൽ എത്തിക്കുക എന്ന ദൗത്യം രഘുനന്ദൻ സാറിനായിരുന്നു. അതിന്റെ പിരിമുറുക്ക മൊന്നും സാറിന്റെ മുഖത്തില്ലായിരുന്നു. രഘു സാറിന് യാത്ര ഒരു ഹരമായിരുന്നു എന്ന് തോനുന്നു. രഘു സാറിന്റെ നിർദ്ദേശങ്ങൾ ഞങ്ങൾ എത്ര കണ്ട് അനുസരിച്ചിരുന്നു എന്നുള്ളത് അദ്ദേഹത്തിന് മാത്രമേ പറയാൻ കഴിയൂ.


ഒറ്റപാലത്തു നിന്നും പാലക്കാട് എത്തുന്നതിനുള്ളിൽ തന്നെ ഞങ്ങൾ മറ്റു യാത്രക്കാരുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. എല്ലാവരുടേയും കൈയ്യിലുള്ള വലിയ പെട്ടികളും മറ്റു സാമാനങ്ങളും ഒരു വിധം സീറ്റിനടിയിൽ തിരുകി ഞങ്ങൾ ഞങ്ങളുടെ പുതിയ ലോകത്തിലേക്കുള്ള യാത്ര (' സാഹസ ' എന്നു വേണെങ്കിൽ ചേർക്കാം) ആരംഭിച്ചു. സഹ യാത്രികരായിരുന്ന പട്ടാളക്കാരായ ചേട്ടൻ മാരെ ബഹുമാന പുരസ്കരം ഓർക്കട്ടെ.  തോക്കുകളുടേയും ബോംബുകളുടേയും നടുവിലേക്കുള്ള യാത്രയാണെന്ന് ആരുടേയും മുഖം കണ്ടാൽ തോന്നില്ല. ഞങ്ങളുടെ കൂടെ ചിരിച്ചും കളിച്ചുമുള്ള ഒരുല്ലാസ യാത്ര. സാധാരണയായി പട്ടാളക്കാരുടേതായി പറയപ്പെടുന്ന മേനി പറച്ചിലൊന്നും അവരുടെ വായിൽ നിന്നും വന്നതായി ഓർക്കുന്നില്ല. എന്തിനു പറയുന്നു യുദ്ധത്തെ പറ്റിയോ പട്ടാള ജീവിതത്തെ പറ്റിയോ അവർ ഒന്നും പറഞ്ഞില്ല. പട്ടാളത്തിലെ പിരിമുറുക്കത്തെ ജോലിസ്ഥലത്തു എത്തുന്ന വരേക്കും ഓർക്കാതിരിക്കുക എന്നതായിരിക്കാം കാരണം. 


റെയിൽവേ കാന്റീനിലെ വട, സമൂസ, പഴംപൊരി എന്നിവ കൊണ്ടുവരുന്ന കോഴിക്കോട്ടുകാരൻ ഗോപാലേട്ടനാണ് പെട്ടെന്ന് ഓർമ്മ വരുന്ന ഒരാൾ. ഗോപാലേട്ടന്റെ ബേസിനിൽ നിന്നും വടയും മറ്റും സ്വയം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു.


ഒന്നര ദിവസത്തെ യാത്ര കഴിഞ്ഞ് ബീന സ്റ്റേഷനിൽ എത്തിയപ്പോഴേക്കും അവിടെ നിന്നും കോട്ടയിലേക്കുള്ള രാവിലത്തെ തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു.പിന്നെ കാത്തിരിപ്പിന്റെ പന്ത്രണ്ട് മണിക്കൂർ. ബോറടി മാറ്റാൻ ഒന്നുമില്ലാത്ത ബീനാ റെയിൽവേ സ്റ്റേഷൻ. ഒന്നര ദിവസത്തെ തീവണ്ടി യാത്രയും ബീനാ റെയിൽവേ സ്റ്റേഷനിലെ സൗകര്യമില്ലായ്മയും ഞങ്ങളെ കൂടുതൽ ക്ഷീണിതരാക്കി. രാത്രി തീവണ്ടിയുടെ സമയമാക്കുമ്പോളേക്കും ബീനയിൽ നല്ല മഴ തുടങ്ങിയിരുന്നു.

ഒരേ ഒരു സമാധാനം രാത്രി ട്രൈയിൻ കയറിയാൽ നീണ്ടു നിവർന്നു കിടന്നുറങ്ങാം എന്നായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച ഒരു യാത്രയായിരുന്നു അവിടന്നങ്ങോട്ട് . ബീന സ്റ്റേഷനിൽ ഉള്ള എല്ലാ ജനങ്ങളും ഞങ്ങൾക്ക് പോകാനുള്ള അതേ തീവണ്ടിയിലാണ് കയറിയത് എന്ന് തോനുന്നു. എങ്ങനെ ആ തീവണ്ടിയിൽ ഞങ്ങൾ പത്തു പേർ ഒരപകടവും കൂടാതെ കയറി പറ്റി എന്നുള്ളത് ഇപ്പോഴും അജ്ഞാതം. വന്ന്യമൃഗങ്ങളാല്ലാത്ത എല്ലാ ജീവജാലങ്ങളും ഞങ്ങൾക്ക് കൂട്ടായി തീവണ്ടിയിൽ ഉണ്ടായിരുന്നു. ഒരു മാന്ന്യദ്ദേഹം തനിക്ക് ഇറങ്ങാറായ സ്ഥലം എത്തിയപ്പോൾ സുരക്ഷാ ചങ്ങല വലിച്ച് യാതൊരു സങ്കോചവും കൂടാതെ ഇറങ്ങി പോകുന്നതിനും ഞങ്ങൾ സാക്ഷിയായി.  ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പന്ത്രണ്ട് മണിക്കൂറായിരുന്നു പിന്നീട്. ഒരു ബർത്തിൽ മൂന്നുപേരും അവരുടെ സാധന സാമഗ്രികളും. ഉറക്കം 'സുഖം' ആയി.


കോട്ടാ നഗരം ഞങ്ങളെ നന്നായി വരവേറ്റു. അവിടെ നിന്നും കഴിച്ച റൊട്ടി സബ്ജിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പിൽ ഉണ്ട്. കോട്ടയിൽ നിന്നും ഒന്നര മണിക്കൂർ ബസ് യാത്രയുണ്ട് ഛാനിലേക്ക്‌. ഇനി രണ്ടു കൊല്ലം സ്ഥിരമായി ശ്വസിക്കാനുള്ള കടുകെണ്ണയുടെ വാസനയുള്ള കാറ്റ് മൂക്കിലേക്ക് തുളച്ചു കേറ്റി കൊണ്ട് കോട്ട ജയ്പൂർ സൂപ്പർ ഫാസ്റ്റ് ഞങ്ങളേയും കൊണ്ട് പറപറന്നു.  ഒന്നര മണിക്കൂറിൽ ശകടം ഛാൻ ഗ്രാമത്തിലെ മയിലുകൾ പാർക്കുന്ന പേരാൽ മരത്തിൻ അടിയിൽ എത്തി.


ഇനി വരുന്ന സംഭവ ബഹുലമായ ഒരു കൊല്ലത്തിന്റെ സൂചന നൽകി അവിടത്തെ ഒരു ഗ്രാമീണന്റെ ട്രാക്ടറിൽ ഞങ്ങൾ ഞങ്ങളുടെ പുതിയ ആവാസ സ്ഥലത്തിന്റെ കവാടത്തിൽ എത്തിയപ്പോഴും ഗോപിനാഥൻ സാർ അന്ന് ബോർഡിൽ വരച്ച രാജസ്ഥാനിന്റെ ചിത്രം തിരയുകയായിരുന്നു.

No comments: